Monday, November 7, 2011

ഭ്രമം


ഉച്ചസ്ഥായിയാം സൂര്യനു കീഴെ
തന്‍ നിഴല്‍ തേടിയലയും
ഭ്രാന്തനെ കണ്ടു ഞാന്‍
ഭ്രാന്തൊരു പകര്‍ച്ചവ്യാധിയെന്നു
പുലമ്പും ഭ്രാന്തനെ കണ്ടു ഞാന്‍

വിശപ്പിന്നൊരു നേരമാഹാരമുണ്ടാകില്‍
വിശപ്പിനിടവേള ഓണമാക്കുമെന്‍
നേരിനെ ഭ്രാന്തെന്നു ചൊല്ലുമെന്‍ സോദരാ......
നിര്‍ത്തുമോ നിന്നാര്‍ത്തി
യെന്നാര്‍ത്തു വിളിക്കും
ഭ്രാന്തനെ കണ്ടു ഞാന്‍

കണ്ടു ഞാനെന്‍ നിഴലിനെ പിന്നിലായ്
കണ്ടു ഞാന്‍ പടിഞ്ഞാറു സൂര്യനേയും
അറിയുന്നു ഞാനെന്നിലെ ഭ്രാന്തിനെ
അറിയില്ലൊരിക്കലും നീ
നിന്നിലെ ഭ്രാന്തനെ
പോകട്ടെ ഞാന്‍ നാളത്തെ ഉച്ചക്കായ്
കാണട്ടെ ഞാനെന്നിലെ ഭ്രാന്തനെ
അറിയട്ടെ ഞാനെന്നിലെ ഭ്രാന്തിനെ
കാത്തിരിക്കട്ടെ ഞാന്‍ നാളത്തെ ഭ്രാന്തിനായ്
പുലമ്പുന്നു മറയുന്നു ഭ്രാന്തന്‍ .........
പുലമ്പുന്നു മറയുന്നു ഭ്രാന്തന്‍ .........

No comments:

Post a Comment